പുതുസംരംഭകര്‍ക്കായി തൊഴില്‍ദായക പദ്ധതി - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Saturday, October 25, 2014

പുതുസംരംഭകര്‍ക്കായി തൊഴില്‍ദായക പദ്ധതി

സംരംഭകര്‍ക്ക് അവസരവുമായി പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി ഉത്പന്ന നിര്‍മാണത്തിന് 25ലക്ഷം വരെ വായ്പ സേവന സ്ഥാപനങ്ങള്‍ക്ക് 10ലക്ഷം വായ്പാതിരിച്ചടവ് ഏഴ്‌വര്‍ഷംവരെ

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പിഎംഇജിപി) പുതിയ സംരംഭകര്‍ക്ക് ഏറെ അവസരങ്ങള്‍ തുറന്നുനല്‍കുന്നു. ഭാരത സര്‍ക്കാറിന്റെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ (എംഎസ്എംഇ) മന്ത്രാലയം നടപ്പാക്കിവരുന്ന രണ്ട് പദ്ധതികള്‍ സംയോജിപ്പിച്ചുകൊണ്ടാണ് ഇതിന് രൂപംകൊടുത്തത്. വ്യവസായ വകുപ്പ് വഴി നടപ്പാക്കി വന്നിരുന്ന പിഎംആര്‍വൈ, ഖാദി കമ്മീഷന്‍/ബോര്‍ഡ് വഴി നടപ്പാക്കിവന്നിരുന്ന ആര്‍ഇജിപി എന്നീ പദ്ധതികളാണ് സംയോജിപ്പിച്ചത്. ഖാദി കമ്മീഷനാണ് ദേശീയതലത്തില്‍ പിഎംഇജിപിയുടെ നോഡല്‍ ഏജന്‍സി. ഖാദി ഗ്രാമ വ്യവസായ കമ്മീഷനും ഖാദി ബോര്‍ഡും ഗ്രാമീണ മേഖലയില്‍ (ഗ്രാമപഞ്ചായത്ത്തലത്തില്‍) പദ്ധതി നിര്‍വഹണം നടത്തുമ്പോള്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെതന്നെ പദ്ധതികള്‍ നടപ്പാക്കുന്നു.

യോഗ്യതകള്‍


തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഏതൊരാള്‍ക്കും വായ്പ ലഭിക്കത്തക്കവിധത്തില്‍ ലളിതമാണ് ഈ പദ്ധതി. അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. വരുമാന പരിധിയും ഇല്ല. ഉത്പാദന മേഖലയില്‍ പത്തുലക്ഷം രൂപയ്ക്കും സേവന മേഖലയില്‍ അഞ്ചുലക്ഷം രൂപയ്ക്കും മുകളിലുള്ള പദ്ധതികള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കുന്ന സംരംഭകര്‍ എട്ടാം ക്ലാസ് പാസ്സായിരിക്കണം. വ്യക്തികള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും (മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സംഘങ്ങള്‍ക്കു മാത്രം) ഉത്പാദന സഹകരണ സംഘങ്ങള്‍ക്കും ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താം. എന്നാല്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയ്ക്ക് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല. പുതുതായി ആരംഭിക്കുന്ന ഉത്പാദന/സേവന സംരംഭങ്ങള്‍ക്കാണ് വായ്പ ലഭിക്കുക.

25 ലക്ഷം വരെയുള്ള പദ്ധതികള്‍ക്ക് വായ്പ


ഉത്പന്ന നിര്‍മാണവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും സേവന സ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെയും ചെലവു വരുന്ന പ്രോജക്ടുകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ഒരുലക്ഷം രൂപ വരെയുള്ള സ്ഥിര നിക്ഷേപത്തിന് ഒരാള്‍ എന്ന നിരക്കില്‍ തൊഴില്‍ നല്‍കിയിരിക്കണം. അപേക്ഷകരെ സാധാരണ വിഭാഗം, പ്രത്യേക വിഭാഗം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ആനുകൂല്യങ്ങള്‍ നല്‍കുക. സാധാരണ വിഭാഗത്തില്‍പ്പെട്ടവര്‍ 10 ശതമാനവും പ്രത്യേക വിഭാഗക്കാര്‍ അഞ്ച് ശതമാനവും സ്വന്തം മുതല്‍മുടക്കായി കണ്ടെത്തണം. സാധാരണ വിഭാഗങ്ങള്‍ക്ക് മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പ്രദേശത്ത് 15 ശതമാനവും പ്രത്യേക വിഭാഗങ്ങള്‍ക്ക് 25 ശതമാനവും സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കും. എന്നാല്‍, പഞ്ചായത്ത് പ്രദേശങ്ങളില്‍ ഇത് യഥാക്രമം 25 ശതമാനവും 35 ശതമാനവും ആണ്. പട്ടികജാതി/വര്‍ഗം, മറ്റ് പിന്നാക്ക സമുദായങ്ങള്‍, മത ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, വികുക്തഭടന്മാര്‍, വികലാംഗര്‍ എന്നിവരെയാണ് പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ ബാങ്ക്പലിശ ആയിരിക്കും വായ്പയ്ക്ക് ഈടാക്കുക. വായ്പ തിരിച്ചടവ് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ആയിരിക്കും. ജില്ലാതല ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി അംഗീകരിക്കുന്ന 10 ലക്ഷം രൂപവരെയുള്ള പദ്ധതികള്‍ക്ക് കൊളാറ്ററല്‍ സെക്യൂരിറ്റി നല്‍കേണ്ടതില്ല.
സബ്‌സിഡി/മാര്‍ജിന്‍ മണി ഗ്രാന്റ് ആയി ലഭിക്കുന്ന തുക സംരംഭകന്റെ പേരില്‍ സ്ഥിരനിക്ഷേപമായി ബാങ്കില്‍ സൂക്ഷിക്കുന്നതും, മൂന്ന് വര്‍ഷത്തിനുശേഷം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി തുക വായ്പാ കണക്കില്‍ വരവ് വയ്ക്കുന്നതുമാണ്. വായ്പക്ക് ഈടാക്കുന്ന പലിശയും, ഡെപ്പോസിറ്റിന് നല്‍കുന്ന പലിശയും ഒരേനിരക്കില്‍ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.


ലക്ഷ്യം മറികടന്ന നേട്ടം


2008-09 സാമ്പത്തിക വര്‍ഷം മുതലാണ് ഈ പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. നാലുവര്‍ഷത്തേക്കാണ് വിഭാവനം ചെയ്തിരുന്നത് എങ്കിലും രണ്ട് വര്‍ഷംകൂടി തുടരുവാന്‍ അനുവദിക്കുകയായിരുന്നു. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പാണ് ഇതിന് കാരണമായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈ പദ്ധതി പ്രകാരം 1420 സംരംഭങ്ങള്‍ ആരംഭിക്കുവാനും, 3265.60 ലക്ഷം രൂപ മാര്‍ജിന്‍മണി ഗ്രാന്റ് ആയി നല്‍കാനുമാണ് കേരളത്തില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 2075 സംരംഭങ്ങള്‍ ആരംഭിക്കുവാനും, 3576.71 ലക്ഷം രൂപ ഗ്രാന്റ് ഇനത്തില്‍ അനുവദിക്കാനും കഴിഞ്ഞു. 2013-14ലെ ലക്ഷ്യം 1460 സംരംഭങ്ങളും, 3358 ലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റും ആണ്. ഇതിന്റെ ഏജന്‍സികള്‍ തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു. ഇതില്‍ തന്നെ ശരാശരി 10 ശതമാനം പട്ടികജാതി സംരംഭകര്‍ക്കും ഒരു ശതമാനം പട്ടികവര്‍ഗ സംരംഭകര്‍ക്കും നീക്കിവച്ചിട്ടുണ്ട്. മാര്‍ജിന്‍ മണി ഗ്രാന്റിന്റെ ഉള്ളില്‍ നിന്നുകൊണ്ട് കൂടുതല്‍ സംരംഭങ്ങള്‍ക്ക് വായ്പകള്‍ നല്‍കാവുന്നതാണ്.

അപേക്ഷയിലെ നടപടികള്‍


ഖാദി കമ്മീഷന്‍, ജില്ലാ ഖാദി ബോര്‍ഡ്, ജില്ലാ വ്യവസായകേന്ദ്രം എന്നീ ഓഫീസുകള്‍ വഴി അപേക്ഷകള്‍ നല്‍കാവുന്നതാണ്. ജില്ലാ വ്യവസായ കേന്ദ്രം വഴി വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് താലൂക്ക് വ്യവസായ ഓഫീസുകളിലോ ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, ജാതി സര്‍ട്ടിഫിക്കറ്റ് (പ്രത്യേക വിഭാഗത്തിലെ പുരുഷന്മാര്‍ക്ക് മാത്രം) മെഷിനറി ക്വട്ടേഷന്‍, പ്രോജക്ട് റിപ്പോര്‍ട്ട്, സംരംഭ വികസന പരിശീലനം നേടിയിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. ജില്ലാ കളക്ടര്‍ / മജിസ്‌ട്രേട്ടിന്റെ അധ്യക്ഷതയില്‍ രൂപവത്കരിച്ചിട്ടുള്ള ജില്ലാതല ടാസ്‌ക്‌ഫോഴ്‌സ് കമ്മിറ്റി കൂടിക്കാഴ്ചയിലൂടെയാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരാണ് ഇതിന്റെ കണ്‍വീനര്‍. എല്‍.ഡി.എം., ഖാദിബോര്‍ഡ്, ഖാദി കമ്മീഷന്‍, പഞ്ചായത്ത് സമിതികള്‍ എന്നിവയുടെ പ്രതിനിധികളും കമ്മിറ്റിയില്‍ ഉണ്ടാകും. അപേക്ഷകര്‍ സമര്‍പ്പിച്ചിരിക്കുന്ന പദ്ധതിയുടെ സാങ്കേതിക / സാമ്പത്തിക ഭദ്രത പരിശോധിച്ച് ജില്ലാതല കമ്മിറ്റിയാണ് പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. വിവിധ ദേശസാത്കൃത - വാണിജ്യ ബാങ്കുകള്‍ വഴിയാണ് വായ്പ വിതരണം ചെയ്യുന്നത്.

ഒഴിവാക്കപ്പെട്ട പദ്ധതികള്‍


ഈ പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ഏതാനും മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. മത്സ്യം, മാംസം തുടങ്ങിയവയുടെ സംസ്‌കരണം, ഉപഭോഗം, ലഹരിപദാര്‍ത്ഥങ്ങളുടെ ഉത്പാദനം, വിതരണം, കൃഷിപ്പണികള്‍, മൃഗസംരക്ഷണം (ആട്, കോഴി, താറാവ്, പശു, പന്നി ഫാമുകള്‍), പ്ലാന്റേഷന്‍, നിശ്ചിത അളവില്‍ കുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് പുനര്‍ ഉപയോഗ ഫുഡ് കണ്ടെയനറുകള്‍, സബ്‌സിഡിയോടുകൂടിയ ഖാദി, നൂല്‍-നൂല്‍പ്പ്, നെയ്ത്ത് പരിപാടികള്‍, ഓട്ടോറിക്ഷ പോലുള്ള റൂറല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകള്‍ എന്നിവ ഈ പദ്ധതിയില്‍ വരില്ല.
ഇതിന്റെ ഗുണഭോക്താക്കള്‍ ഒരു സംരംഭവികസന പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. നേരത്തെ ഇത്തരത്തില്‍ പരിശീലനം നേടിയവര്‍ വീണ്ടും പങ്കെടുക്കേണ്ടതില്ല. പി.എം.ഇ.ജി.പി. യൂണിറ്റുകളുടെ വിപണനം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പ്രദര്‍ശന വിപണന മേളകള്‍, ഉത്പാദക - ഉപഭോക്തൃ സംഗമങ്ങള്‍ എന്നിവ സംഘടിപ്പിച്ചു വരുന്നുണ്ട്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നവര്‍ക്കും സ്വന്തം സംരംഭം എന്ന സ്വപ്നവുമായി നടക്കുന്ന യുവാക്കള്‍ക്കും ആശ്വാസകരമായി മാറുകയാണ്
പി.എം.ഇ.ജി.പി.

No comments: